Thursday, July 23, 2009

കടല്‍, കാറ്റ്, ഞാന്‍.

കടല്‍ത്തീരത്ത് ഞാന്‍...!
ചുറ്റും, സാന്ദ്രസംഗീതമായ് കാറ്റ്.., കടലെന്‍ മുന്നില്‍...,
നിസ്വനായ് നില്‍ക്കുമെന്‍ കാതില്‍,
ശാന്തിവര്‍ഷമായ് മൊഴിയുന്നു കാറ്റ്:
"വരൂ...,
വെറുതേ പകച്ചുനില്‍ക്കാതെയി-
പ്പൊന്‍മണല്‍ത്തീരം കടന്ന്,
വെണ്‍പതയുമായെത്തുന്ന തിരകളെപ്പുല്‍കി,
നിലാരാവുകളിലിന്ദ്രനീലം തിളങ്ങുന്ന
കടലിന്റെ വശ്യസംഗീതത്തിലേയ്ക്ക്,
മെല്ലെയിറങ്ങാം..."
സന്ധ്യകളില്‍,
സൂര്യന്റെ സൗവര്‍ണ്ണചേതനകളെത്തേടി
ആകാശത്തിന്റെ ചാരുതയെ മുത്തുന്ന
ആഴിയുടെ ചുണ്ടുകള്‍ തിരഞ്ഞ്,
നീയിതുവരെക്കാണാത്ത സ്വര്‍ഗ്ഗ്ത്തിന്നരികുകളിലേയ്ക്ക്
പാറിപ്പോകാം...!
നിര്‍മലാത്മാക്കള്‍ തന്‍ തുമ്പിച്ചിറകുകളില്‍
വര്‍ണ്ണസ്വപ്നങ്ങളായ് മാറാം..., വരൂ,
കടലതാ വിളിക്കുന്നു നമ്മളെ...
അവിടെ,
കടലിന്റെ നെഞ്ചില്‍,
കടല്‍പോലെ ശാന്തിയുണ്ട്,
കടല്‍പോലെ സ്നേഹവും,
കവിതയും,പിന്നെ
കടലിന്റെ നിത്യസംഗീതവും,
മെല്ലെത്തലോടാന്‍ ഞാന്‍, ഈ
സ്നേഹാര്‍ദ്രനായ കാറ്റും!
നിന്നെയൊരു മേഘമായ് മാറ്റാം,
മെല്ലെ,ത്താരാട്ടുതൊട്ടിലിലുറക്കാം.
നീയെന്നിലലിഞ്ഞ്, സ്നേഹത്തിന്റെ തുള്ളികളായി
കടലില്‍ വീഴുമ്പോള്‍,
നീയും ഞാനും, ഈ കടലുമൊന്ന്,
ഒരേ പ്രപഞ്ചത്തിന്റെ സംഗീതതാളങ്ങള്‍!
വരൂ...,"
ആര്‍ദ്രമായ് മൊഴിയുന്നു കാറ്റ്.
"നമുക്കൊപ്പമീ പ്രപഞ്ചത്തെയറിയാം."

31-12-1998, കൊളാവിപ്പാലം കടപ്പുറം.

No comments:

Post a Comment