Wednesday, September 30, 2009

തിരിച്ചുവരുമ്പോള്‍...

തിരിച്ചുവരുമ്പോള്‍

കണ്‍കളില്‍, നേര്‍ത്തുപടര്‍ന്നൊരു
തിമിരം പച്ചപ്പിന്‍ കാഴ്ചകള്‍ മറയ്ക്കവെ,
കാതുകള്‍, യന്ത്രശബ്ദങ്ങള്‍ക്കിടയില്‍ ഞെരുങ്ങിയ
സംഗീതമറിയാതെയാകവെ,
നാവുറക്കെ പ്രാര്‍ത്ഥന ചൊല്ലാനറിയാതെ
മരവിച്ചു, വായില്‍ത്തളര്‍ന്നുകിടക്കവെ,
കാല്‍കള്‍, നനുത്ത നാട്ടുവഴികള്‍തന്‍
സാന്ത്വനം വിട്ടു തീപ്പാതകള്‍ തേടവെ,
പൂവിന്‍കുരുന്നുകളെ,ന്റെയീകൈകളില്‍
ശ്വാസം കുരുങ്ങിപ്പിടഞ്ഞു മരിയ്ക്കവെ,
മനസ്സിലൊരാത്മഹത്യാമുനമ്പില്‍,
നിശ്ചേതനായ് നില്‍ക്കെ, ഒരു രവം!
ഒരു മന്ദ്രസംഗീതസുസ്വനം, പിന്നിലുയരുന്നു...

"വരിക, തിരിച്ചു നീ, ജീവിയ്ക്കുവാന്‍!",
പിറകില്‍ വിളിക്കുന്നൊരിയ്ക്കല്‍ ഞാന്‍ കണ്ടു-
മറന്ന രാക്കിനാക്കള്‍,പറയുന്നൊ-
"രുനാളില്‍ ഞങ്ങള്‍ സഫലമാകും...!"
നിലാവിന്‍ കുളിരു പുതച്ച നാട്ടുവഴിയിലൂടൊറ്റയ്ക്കു
മെല്ലെ നടക്കുന്ന നേരം,
ഇലകളില്‍, മദഗന്ധമുണരുന്ന രാപ്പൂക്കളില്‍,
തുളുമ്പിക്കിടക്കുന്ന, (പണ്ടു ഞാനെവിടെയോ
കളഞ്ഞെന്നു കരുതിയ)
കവിതയുടെ വരികളുമെന്നോടു ചൊല്ലുന്നു,
"വരിക, തിരികെ നീ ജീവിയ്ക്കുവാന്‍!"

കനവിന്നിളം തണ്ടുകളില്‍ മധുവുണ്ടു
മത്തരായ് മയങ്ങുന്ന ചിത്രശലഭങ്ങള്‍
ഞെട്ടിയുണര്‍ന്നു പറയുന്നു "വരിക,
തിരികെ നീ ജീവിയ്ക്കുവാന്‍!"

ഓര്‍മ്മകളിലെങ്ങോ, ഒരുത്സവരാത്രിയില്‍
പ്പതിയെ, നിലാവൂറ്റി മധുവാക്കി,യെന്നെ മയക്കിയ
കഥകളിപ്പദവും വിളിക്കുന്നു, "വരികെ,ത്തിരിച്ചു നീ
ജീവിയ്ക്കുവാന്‍!"

നടന്നുമറഞ്ഞൊരു കാട്ടുവഴിയ്ക്കിടം ചേര്‍ന്നുനിന്നൊരു
മുളന്തണ്ടില്‍ക്കാറ്റൂതിയ രാഗമെന്‍ നെഞ്ചൂരുക്കി-
ക്കേഴുന്നു, "വരികിവിടേയ്ക്കു നീ ജീവിയ്ക്കുവാന്‍!"
പാതിതകര്‍ന്ന മണല്‍വീട്,
തീരത്തിലാലസ്യമാര്‍ന്നു കിടക്കുന്ന തോണി,
ഹൃദയത്തില്‍ രക്തമലയ്ക്കുന്ന പോലെ കടല്‍,
എല്ലാം, ഒരേ താളത്തിലാര്‍ദ്രമായ് ച്ചൊല്ലുന്നു, "വരിക നീ!"

(൨൦൦൮/2008 ..Life is calling എന്ന ഒരു പരസ്യം).

Saturday, September 19, 2009

നഗരത്തിലെ മൂങ്ങ

നഗരത്തിലെ മൂങ്ങ.

ടൗണ്‍ഹാളിന്റെ കൂരയ്ക്ക് ഒരു കോണില്‍
കഷ്ടപ്പെട്ടുണ്ടാക്കിയ ഒരു കൂട്ടില്‍ നിന്ന്
കുടിയൊഴിപ്പിക്കപ്പെട്ടു.
ശതാബ്ദിയാഘോഷിച്ചപ്പോഴേക്കും
വെള്ളം കലര്‍ന്ന ചെമപ്പിന്റെയും
പുതിയ ഖദറിന്റെയും ആക്രോശങ്ങള്‍ കേട്ട്
തകര്‍ന്നുപോയ ഒരു കൂര.
പുരോഗമനസാഹിത്യവും യുവജനോത്സവങ്ങളും
തകര്‍ച്ച പൂര്‍ണ്ണമാക്കിയെന്നേ ഉള്ളൂ.
സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്കൊപ്പം
ടൗണ്‍ഹാളിനും ഒരഴിച്ചുപണി.
പകലിന്റെ വെളിച്ചം കണ്ണുകള്‍ക്ക്
താങ്ങാതായപ്പോള്‍ എത്തിപ്പെട്ടത്
എതോ ഒരു വിവരദോഷിയായ നഗരവാസിയുടെ കൈയില്‍.
"അത്യപൂര്‍വ്വ" മൂങ്ങയെന്നു പറഞ്ഞ്
പത്രക്കാര്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചു.
മുന്നും പിന്നും നോക്കാത്ത
പത്രശാസ്ത്രജ്ഞന്മാര്‍ക്ക്‌ പിന്നെ എന്തുവേണം!
ഫോട്ടോയ്ക്കു വഴങ്ങാന്‍ ചിറകുകളില്‍ ബലമായിപ്പിടിച്ച്...
പിന്നെ, സംരക്ഷണം ഉറപ്പുവരുത്താന്‍
മൃഗശാലയിലെ ബലമുള്ള കൂട്ടിലേയ്ക്ക്...

(വര്‍ഷങ്ങള്‍ക്കു മുന്‍പ്‌, വി. ജെ . ടി. ഹാളിന്റെ പുനരുദ്ധാരണ സമയത്ത്‌...)

Friday, September 18, 2009

?

എത്ര പൊക്കത്തില്‍ നാം മതിലുകള്‍ കെട്ടും?
എത്രയാഴത്തില,സ്തിവാരങ്ങള്‍...?
എന്റെ,യതിരുകളില്‍ നിന്നു വീശും കുളിര്‍-
കാറ്റെ, ത്തടുക്കുവതെങ്ങനെ ഞാന്‍...?
"എന്റെ" മണ്ണില്‍ നിന്നുറവ പൊട്ടുന്ന
തെളിനീരൊഴുക്കം ഞാനെങ്ങനെ തടയും...?

Monday, September 14, 2009

വസന്തത്തിന്റെ നിറഭേദങ്ങള്‍.

1. അന്ന്.
ഇവിടെ വസന്തമായിരുന്നു.
പൊലിയുന്ന സ്വപ്നങ്ങളില്ലാത്ത,
യൗവനത്തിന്റെ, നിറവാര്‍ന്ന വസന്തം.
സംഗീതത്തിന്റെ അനുഭവം പടര്‍ന്നുകിടന്നിരുന്ന
പകലുകള്‍.
തീവ്രമായ അനുരാഗം പോലുള്ള
മധ്യാഹ്നങ്ങള്‍.
തണുവുള്ള സ്നേഹമായി സന്ധ്യകള്‍.
പ്രതീക്ഷയുടെ പുഷ്പങ്ങള്‍ പേറിയ വൃക്ഷങ്ങള്‍.

2. ഇന്ന്.
ഇവിടെ കേള്‍ക്കുന്നത് മരണത്തിന്റെ നേര്‍ത്ത
കാലടിശബ്ദം.
ശ്വാസകോശങ്ങളില്‍ നിറയുന്നത്
നവപുഷ്പസുഗന്ധമല്ല,
ഗന്ധകത്തിന്റെ വിഷധൂളികള്‍.
വൃക്ഷങ്ങളില്‍ മരണത്തിന്റെ കറുത്ത പൂക്കള്‍.
വിഷമേഘങ്ങള്‍ അമ്ലമഴപെയ്യുമ്പോള്‍,
തിരിച്ചറിയുന്നു സുഹൃത്തേ,
നാം വിശ്വസിച്ചിരുന്നതെല്ലാം തെറ്റ്!
നാം ചെയ്തുകൂട്ടിയതെല്ലാം തെറ്റ്!
കാല്‍ക്കീഴിലെ മണ്ണു കോരിയെടുത്തപ്പോള്‍,
ആത്മാവിന്റെ വേരുകളെ വെട്ടിമാറ്റിയപ്പോള്‍, ജീവന്റെ
കിണറില്‍ വിഷം കലക്കിയപ്പോള്‍,
സ്വന്തം പൊക്കിള്‍ക്കൊടി സ്പന്ദിച്ചത്...
എന്തിനെന്ന് തിരിച്ചറിയുന്നു...
പക്ഷേ, വൈകിപ്പോയിരിക്കുന്നു.

10-2-1998. കോഴിക്കോട്‌, മാവൂര്‍

Friday, September 11, 2009

മതിലുകള്‍

കാഴ്ചകള്‍ മറയ്ക്കുന്നൂ.., മതിലുകള്‍,
ഹൃത്തില്‍ നിറയ്ക്കുന്നൂ, മുറിവുകള്‍...
പുതിയ കരിങ്കല്‍ക്കെട്ടുകള്‍ക്കപ്പുറം, പച്ച തന്‍
തണുപ്പിയന്നൊരു പാടമുണ്ട്, മഴ
പെയ്തുനിറച്ച വലിയ തണ്ണീര്‍ക്കുടം!
പാടത്ത്, നീരിന്‍ മഹാഭാഗ്യം കനിയാന്‍
തപം ചെയ്ത കൊറ്റികള്‍.
മഴയ്ക്കു താളം പകരുന്ന തവളക്കുഞ്ഞന്‍മാര്‍.
നീലപ്പട്ടുടുത്ത്, മരക്കൊമ്പൊന്നില്‍,
ചിന്തയാല്‍ ചിരിയ്ക്കുന്ന പൊന്മയുണ്ട്.
പൂക്കള്‍, പേരറിയാത്ത വര്‍ണ്ണങ്ങളില്‍
മുഖം പൂഴ്ത്തിച്ചിരിച്ചുനില്‍പ്പുണ്ട്...,
പൂക്കള്‍ വിരിയുവാന്‍, തേന്‍ കിനിയുവാന്‍,
പ്രാര്‍ത്ഥന നടത്തുന്ന പുല്‍ച്ചാടികള്‍...,
മതിലുകളെല്ലാം മറയ്ക്കുന്നുവെങ്കിലും
അകക്കണ്‍കളില്‍ മങ്ങാതെ നില്‍ക്കുമീ
നിത്യവിസ്മയങ്ങള്‍.


(1998, ചാത്തമംഗലം പന്ത്രണ്ടാം മൈലില്‍ നിന്നും ആര്‍. ഇ. സി ഹോസ്റ്റലിലേയ്ക്കുള്ള വഴി, രണ്ടുവശവും ചതുപ്പിന്റെ പച്ചപ്പ്, മഴക്കാലത്ത് ആ വഴിയുള്ള നടപ്പ് ഒരു സുഖം. പക്ഷേ, വികസനം, വഴികളും മനസ്സുകളും അടച്ചതും അക്കാലത്തു തന്നെ. 'വലിയ' കാര്യങ്ങള്‍ക്കിടയ്ക്ക് നമ്മെപ്പോലുള്ളവരുടെ 'ചെറിയ' മോഹഭംഗങ്ങള്‍ക്കെന്തു പ്രസക്തി?)

Monday, September 7, 2009

സ്വപ്നം

ഒരു സ്വപ്നം...
സുന്ദരമായൊരു പൂവിന്റെ മൃദുദളങ്ങള്‍ക്കിടയ്ക്ക്,
ഞാന്‍ സുഖസുഷുപ്തിയിലായിരുന്നു.
ആ പൂവിന്റെ സുഗന്ധം, എന്റെ ശ്വാസത്തില്‍
ജീവന്റെ മണം പോലെ ഉറഞ്ഞിരുന്നു...
ഒരു പ്രകൃതിസ്പന്ദനം എന്റെ ഹൃദയത്തുടിയായി
മുഴങ്ങിയിരുന്നു...
ഒരു പൂങ്കുയിലിന്റെ നാദം,
ഒരു കാട്ടരുവിയുടെ കളാരവം,
എന്റെ കാതുകളില്‍ തേന്‍പോലെ ഒഴുകിയിരുന്നു..
എന്റെ കണ്ണുകളില്‍ നിറയെ
പച്ചയുടെ സാന്ത്വനമായിരുന്നു...
ഞാന്‍ നടക്കുകയായിരുന്നു...,
ഏതോ സ്വപ്നാടനത്തിലെന്നപോലെ!
എന്നെപ്പൊതിഞ്ഞ്, സ്നേഹത്തിന്റെ തണുപ്പ്!
കരിയിലകളില്‍ എന്റെ കാല്‍പ്പെരുമാറ്റം മാത്രം
ഒരപശ്രുതിപോലെ.
പെട്ടെന്നുണ്ടായ ഒരു കാറ്റ്, ഏതോ മുളന്തണ്ടിലൂതിയ
രാഗത്തിന്റെ ആനന്ദമൂര്‍ഛയില്‍
ഞാനുണര്‍ന്നു.
അപ്പോള്‍, ഞാനെന്റെ സ്വപ്നത്തിന്റെ നടുവിലായിരുന്നു...,
ഒരു കാട്ടില്‍...!