Saturday, October 10, 2009

"കൊലാറ്റെറല്‍ ഡാമേജ്"

ബോംബുകള്‍ തകര്‍ത്ത വീടുകള്‍ക്കിടയില്‍,
ആദ്യമായി പിച്ചവയ്ക്കുന്നതിന്മുമ്പ് കാലുകള്‍ നഷ്ടപ്പെട്ട
ഒരു കുഞ്ഞ് ...
മുലപ്പാല്‍ തേടുന്ന ചുണ്ടുകളില്‍
അമ്മയുടെ രക്തം പുരണ്ടിരിക്കുന്നുവോ ...?
അച്ഛന്റെ സ്വാതന്ത്ര്യം മരിച്ചതിന്റെ
കയ്പുപടര്‍ന്നിരിക്കുന്നുവോ...?
തന്നെ കാത്തിരിക്കുന്ന ജീവിത (നരക)ത്തിനും,
മരണത്തിനും ഇടയ്ക്,
ഭയചകിതമായ രണ്ടു മിഴികള്‍...
കുഞ്ഞുരസനയില്‍, പറഞ്ഞറിയിക്കാനാവാത്ത
പ്രതിഷേധത്തിന്റെ കനല്‍വാക്കുകള്‍...
"കൊലാറ്ററല്‍ ഡാമേജി"ന്റെ ഇരമ്പത്തെ
പുച്ഛിച്ചുകൊണ്ട്, കാതുകളില്‍
പ്രകമ്പനമാകുന്ന ഞരക്കം...
മൌനമായെങ്കിലും ഒരു ചോദ്യമുയരുന്നു...
ജീവന്റെ വില നിശ്ചയിക്കുന്നതാരാണ്...?
ജനീവയിലെ പ്രാവുകളോ...?
അതോ വാഷിംഗ്ടണിലെ കഴുകനോ...?
അധര്‍മം കണ്ട കാപട്യക്കാര്‍, ഞങ്ങളുടെ രക്തം
തിളച്ച് തിളച്ച്, ആവിയായിപ്പോയിരിക്കുന്നു, കുഞ്ഞേ ...
"സമാധാനം", സാവധാനം രൂപപരിണാമം സംഭവിച്ച്
വെറുമൊരു "സാധന"വും, പിന്നെ "ധന"വും,
ധനത്താല്‍ വാങ്ങുന്ന ആയുധവും
ആകുന്ന ആധുനികതയിത്...
മരിച്ച നാം ജീവിയ്ക്കുവാന്‍ നൂറ്റാണ്ടുകള്‍ക്കു പിന്നോട്ടുപോകുക.

(ഒരു പലസ്തീന്‍ യുദ്ധകാലത്ത് ...)

No comments:

Post a Comment