Tuesday, June 4, 2013

കള്ളസാക്ഷി


സത്യത്തിന്റെ കണ്ണുകളില്‍ സ്വാര്‍ത്ഥതയുടെ
മെഴുകുരുകിയൊലിക്കുന്നു.
കാട്ടിലെ പെണ്‍കുട്ടി നിശബ്ദം കരയുന്നത്,
അവളുടെ വിഹ്വലതകളില്‍ കാടുവിറയ്ക്കുന്നത്,
ഞാന്‍ അറിയുന്നു.
മണ്ണില്‍, തളര്‍ന്നുകിടന്ന് വള്ളിത്തൈകള്‍ കരയുമ്പോള്‍,
മരത്തില്‍, അധികാരത്തിന്റെ ഇത്തിള്‍ക്കണ്ണികള്‍
തളിര്‍ത്തു ചിരിയ്ക്കുന്നു.
അവിശ്വാസത്തിന്റെ ചെളിക്കുണ്ടില്‍
പ്രേമം ശ്വാസംമുട്ടി മരിക്കുന്നു.
ആത്മാവിന്റെ താഴ്വരകളില്‍,
കുറ്റബോധത്തിന്റെ കുറുക്കന്‍മാര്‍ ഓരിയിടുന്നു.
ഒന്നുമില്ലായ്മയിലേക്കുള്ള കുതിപ്പിനിടയില്‍
കൂട്ടുകാരനെ ചവിട്ടിമെതിക്കുന്ന ജീവിതാശ്വം.
തെരുവുകളില്‍ വഴക്കിടുന്നത്, പ്രകൃതിയ്ക്കു ഗണിതം
ചമയ്ക്കാനൊരുങ്ങുന്ന മൂഢര്‍.
കൂടപ്പിറപ്പിന്റെ കണ്‍കളില്‍ അലയുണര്‍ത്തുന്നത്
അധികാരത്തിന്റെ  കറുത്ത മദജലം.
ആഴികളില്‍ നിറയുന്നത് അന്ധകാരം.
രോമകൂപങ്ങളില്‍ നിന്നുയരുന്നത്,
രോഷത്തിന്റെ അഗ്നിക്കൊടുങ്കാറ്റ്.

(1998)

No comments:

Post a Comment