Tuesday, June 4, 2013

താഴ്വരകള്‍ പറഞ്ഞത്.




1. ദുഃഖത്തിന്റെ താഴ്വര.

ഇവിടെ,
ഈ പുല്‍മെത്തയില്‍ നീയിരിക്കുക.
ഈ തുഷാരകണങ്ങള്‍, വൈകിവന്ന ശരദ്മേഘമെനിക്കു
സമ്മാനിച്ചതാണ്.
ഞാനവ നിനക്കു നല്‍കാം.
അവര്‍, ദുഃഖമെന്തെന്നറിയാത്തവര്‍
എന്നെ ദുഃഖത്തിന്റെ താഴ്വരയെന്നുവിളിച്ചു.
ഈ പുല്‍ക്കൊടികളോടു നീ കിന്നാരം പറയുക.
പകരം നിന്റെ ദുഃഖങ്ങള്‍ -എന്നിലേക്കു പറന്നുവരുന്ന
ആ കരിയിലകള്‍ - ഞാനെടുക്കാം.
എന്നിലേക്കു താഴുന്ന മരക്കൊമ്പുകളില്‍
പൂക്കുന്ന പ്രതീക്ഷ നിനക്കുള്ളതാണ്.
പകരം നിശബ്ദത, പിന്നെ സ്നേഹവും...
ഓര്‍മ്മക്കുറിപ്പുകളില്‍
നിഴല്‍ പോലെ ഒരിടം...
അത്രമാത്രം.

2. അസ്തമയത്തിന്റെ താഴ്വര.

നീ മാത്രം എന്നെ അങ്ങനെ വിളിച്ചു.
"അസ്തമയത്തിന്റെ താഴ്വര"
പ്രണയത്തിന്റെ അര്‍ത്ഥമറിയാത്ത
പൊട്ടിച്ചിരികളും സീല്‍ക്കാരങ്ങളും
എന്നെ തളര്‍ത്തിയിരുന്നു.
നീ വന്നു, എന്റെ മടിത്തട്ടില്‍.
മൗനത്തിന്റെ സംഗീതം നമ്മെപ്പൊതിഞ്ഞു.
പുല്‍ക്കൊടികള്‍ക്ക് സ്വര്‍ണ്ണനിറം വരുന്നത്,
നാമൊരുമിച്ചു കണ്ടു.
അസ്തമയങ്ങള്‍ നെഞ്ചിലേറ്റുമ്പോഴും
ഉദയത്തിന്റെ പ്രതീക്ഷ, എന്നില്‍ പൂത്തിരുന്നു.

(1998, കോഴിക്കോട്, ചാത്തമംഗലം, R.E.C)

No comments:

Post a Comment