Monday, September 14, 2009

വസന്തത്തിന്റെ നിറഭേദങ്ങള്‍.

1. അന്ന്.
ഇവിടെ വസന്തമായിരുന്നു.
പൊലിയുന്ന സ്വപ്നങ്ങളില്ലാത്ത,
യൗവനത്തിന്റെ, നിറവാര്‍ന്ന വസന്തം.
സംഗീതത്തിന്റെ അനുഭവം പടര്‍ന്നുകിടന്നിരുന്ന
പകലുകള്‍.
തീവ്രമായ അനുരാഗം പോലുള്ള
മധ്യാഹ്നങ്ങള്‍.
തണുവുള്ള സ്നേഹമായി സന്ധ്യകള്‍.
പ്രതീക്ഷയുടെ പുഷ്പങ്ങള്‍ പേറിയ വൃക്ഷങ്ങള്‍.

2. ഇന്ന്.
ഇവിടെ കേള്‍ക്കുന്നത് മരണത്തിന്റെ നേര്‍ത്ത
കാലടിശബ്ദം.
ശ്വാസകോശങ്ങളില്‍ നിറയുന്നത്
നവപുഷ്പസുഗന്ധമല്ല,
ഗന്ധകത്തിന്റെ വിഷധൂളികള്‍.
വൃക്ഷങ്ങളില്‍ മരണത്തിന്റെ കറുത്ത പൂക്കള്‍.
വിഷമേഘങ്ങള്‍ അമ്ലമഴപെയ്യുമ്പോള്‍,
തിരിച്ചറിയുന്നു സുഹൃത്തേ,
നാം വിശ്വസിച്ചിരുന്നതെല്ലാം തെറ്റ്!
നാം ചെയ്തുകൂട്ടിയതെല്ലാം തെറ്റ്!
കാല്‍ക്കീഴിലെ മണ്ണു കോരിയെടുത്തപ്പോള്‍,
ആത്മാവിന്റെ വേരുകളെ വെട്ടിമാറ്റിയപ്പോള്‍, ജീവന്റെ
കിണറില്‍ വിഷം കലക്കിയപ്പോള്‍,
സ്വന്തം പൊക്കിള്‍ക്കൊടി സ്പന്ദിച്ചത്...
എന്തിനെന്ന് തിരിച്ചറിയുന്നു...
പക്ഷേ, വൈകിപ്പോയിരിക്കുന്നു.

10-2-1998. കോഴിക്കോട്‌, മാവൂര്‍

No comments:

Post a Comment